കോൽക്കത്ത: പശ്ചിമ ബംഗാളിലും അസംതൃപ്തരുടെ കലാപത്തിൽ തലപുകഞ്ഞ് രാഷ്ട്രീയ പാർട്ടികൾ. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും പ്രതിപക്ഷമായ ബിജെപിയിലും സീറ്റ് നിഷേധിക്കപ്പെട്ടവർ കലാപക്കൊടി ഉയർത്തിക്കഴിഞ്ഞു. മുൻകാലങ്ങളെ അപേക്ഷിച്ച് വിമതകലാപം പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധർ പറയുന്നു.
വോട്ടർ പട്ടികയുടെ തീവ്രപരിഷ്കരണം മൂലം നിരവധി പേരുടെ വോട്ട് നിഷേധിക്കപ്പെട്ടെന്ന ആരോപണം ശക്തമായി നിലനിൽക്കുമ്പോഴാണ് പുതിയ അസ്വസ്ഥത. വിമതകലാപം നിരവധി സീറ്റുകളിലെ തെരഞ്ഞെടുപ്പ് കണക്കുകളിൽ മാറ്റം വരുത്തിയേക്കും.
ഭരണകക്ഷിയായ ടിഎംസിയിൽ മുതൽ പ്രതിപക്ഷമായ ബിജെപിയിൽ വരെ വിമതകലാപം രൂക്ഷമാണ്. വോട്ടർ പട്ടിക പരിഷ്കരണത്തോടെ ബൂത്ത് തല കൂട്ടായ്മയും ഐക്യത്തോടെയുള്ള പ്രചരണവും പാർട്ടികൾക്ക് മുൻപെന്നത്തേക്കാളും നിർണായകമാണ്.
ടിഎംസി നിർണായകമായ തെരഞ്ഞെടുപ്പിനെ നേരിടാൻ പുതുമുഖങ്ങളെയാണ് അണിനിരത്തുന്നത്. മൂന്നിലൊന്ന് സിറ്റിംഗ് എംഎൽഎമാർക്കും ഇതോടെ മാറിനിൽക്കേണ്ടിവന്നു. 74 സിറ്റിംഗ് എംഎൽഎമാർക്കാണ് സീറ്റ് നിഷേധിച്ചത്. 294ൽ 291 സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു. മന്ത്രി താജ്മുൽ ഹുസൈന് മാൽഡയിലെ ഹരിശ്ചന്ദ്രപുരിൽ സീറ്റ് നിഷേധിച്ചു.
മൂന്ന് തവണ എംഎൽഎയായ താജ്മുലിന് പകരം 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി അതേ സീറ്റിൽ മത്സരിച്ച മതിയുർ റഹ്മാനെയാണ് ടിഎംസി പരീക്ഷിക്കുന്നത്. ഇതോടെ താജ്മുലും അനുയായികളും കലാപക്കൊടി ഉയർത്തി. പാർട്ടി തന്നെ വഞ്ചിച്ചെന്ന് അദ്ദേഹം പറഞ്ഞു. അനന്തരഫലങ്ങൾ അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ജാൽപായ്ഗുരിയിലെ രാജ്ഗഞ്ചിലെ എംഎൽഎ ഖഗേശ്വർ റോയ് സീറ്റ് നിഷേധിക്കപ്പെട്ടതോടെ പാർട്ടി ജില്ലാ ചെയർമാൻ സ്ഥാനം രാജിവച്ചു. ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാവ് സ്വപ്ന ബർമനാണ് സീറ്റ് നൽകിയത്. നോർത്ത് 24 പർഗാനാസിലെ അംദംഗയിൽ, മൂന്ന് തവണ എംഎൽഎയായിരുന്ന റഫീഖുർ റഹ്മാന് സീറ്റ് നിഷേധിച്ചതോടെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. പാർട്ടി തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അനുയായികൾ റോഡുകൾ ഉപരോധിച്ചു.
ബിജെപിയിലും സ്ഥാനാർഥി പട്ടിക പുറത്തുവന്നതിന് ആഭ്യന്തര കലഹം രൂക്ഷമായി. സ്ഥാനാർഥി നിർണയത്തിൽ അതൃപ്തി പ്രകടിപ്പിച്ച് വെള്ളിയാഴ്ച സാൾട്ട് ലേക്കിലെ ബിജെപി സംസ്ഥാന ആസ്ഥാനത്തേക്ക് നൂറുകണക്കിന് പ്രവർത്തകരാണ് ഇരച്ചെത്തിയത്.
ബെലിയാഘട്ട, എന്റാലി, ഹൗറ, ഗോസബ, കുൽപ്പി എന്നീ മണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകരാണ് പ്രതിഷേധവുമായി എത്തിയത്. ബെലിയാഘട്ടയിൽ പാർഥ ചൗധരിയെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ ആദ്യം ഓഫീസിലെത്തിയത്.
ബിജെപി ജനറൽ സെക്രട്ടറി ലോക്കറ്റ് ചാറ്റർജിയുമായി പ്രതിഷേധക്കാരുമായി ചർച്ച നടത്തുന്നതിനിടെ മറ്റ് മണ്ഡലങ്ങളിൽനിന്നുള്ളവർ കൂടി പ്രതിഷേധവുമായി എത്തുകയായിരുന്നു. അതോടെ കാര്യങ്ങൾ കൈവിട്ടു പോയി. ഇവർ പാർട്ടി ഓഫീസിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
തങ്ങൾ പറയുന്നവരെ സ്ഥാനാർഥിയാക്കിയില്ലെങ്കിൽ തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കുമെന്ന് പ്രവർത്തകർ ഭീഷണി മുഴക്കി.